കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും താമസരേഖാ കച്ചവടം (റെസിഡൻസി ട്രേഡ്) പൂർണ്ണമായും ഇല്ലാതാക്കുന്നതിനുമായി വിപ്ലവകരമായ പുതിയ വിസ സംവിധാനം നടപ്പിലാക്കാൻ കുവൈറ്റ് അധികൃതർ ഒരുങ്ങുന്നു. പരമ്പരാഗതമായ സ്‌പോൺസർഷിപ്പ് രീതികൾക്ക് പകരം പ്രവാസികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവാദം നൽകുന്ന ‘ഫ്രീലാൻസ്’ വിസ സംവിധാനമാണ് സർക്കാർ ആലോചിക്കുന്നത്.
നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്വയം തൊഴിൽ ചെയ്യാൻ പ്രവാസികളെ പ്രാപ്തരാക്കുന്ന ഈ നിർദ്ദേശം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫാണ് സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രഖ്യാപിച്ചത്. ഈ പുതിയ നീക്കം ഇതിനോടകം തന്നെ ബിസിനസ് വൃത്തങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.അനിയന്ത്രിതമായ തൊഴിൽ രീതികൾ, വിസ കച്ചവടം, അമിതമായ ദൈനംദിന വേതനം തുടങ്ങിയ ദീർഘകാലമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ചില അടിസ്ഥാന സേവനങ്ങൾക്ക് പോലും പ്രതിദിനം 25 കുവൈറ്റ് ദിനാറോ അതിലധികമോ ഈടാക്കുന്ന സാഹചര്യം നിലവിലുണ്ട്.
മേൽനോട്ടമില്ലാത്ത ഇത്തരം തൊഴിൽ രീതികൾ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്നും സുതാര്യത കുറയ്ക്കുന്നുവെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ പുതിയ ഫ്രീലാൻസ് റെസിഡൻസി സംവിധാനം വരുന്നതോടെ തൊഴിലാളികൾ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്നും സേവന മേഖലയിൽ കൂടുതൽ ഉത്തരവാദിത്തവും ഗുണനിലവാരവും ഉറപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ വിശ്വസിക്കുന്നു. തൊഴിൽ വിപണിയിലെ കരിഞ്ചന്ത അവസാനിപ്പിക്കാനും പ്രവാസികൾക്ക് നിയമപരമായ സുരക്ഷയോടെ ജോലി ചെയ്യാനുമുള്ള വലിയൊരു അവസരമായാണ് ഈ പരിഷ്കാരം വിലയിരുത്തപ്പെടുന്നത്.


