കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആഭ്യന്തര സാഹചര്യത്തെക്കുറിച്ച് ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ടെലിഫോൺ ദുരുപയോഗം നടത്തുകയും ചെയ്ത കേസിൽ ഒരു പ്രവാസിക്ക് 5 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു.
കൗൺസിലർ നാസർ അൽ-ബദർ അധ്യക്ഷനായ സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ടിലെ ക്രിമിനൽ കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
രാജ്യസുരക്ഷയെയും പൊതുശാന്തിയെയും ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ കർശനമായി തുടരുമെന്ന് അധികൃതർ ആവർത്തിച്ചു.



