കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിക്കുന്നവർക്ക് അറുതി വരുത്തുന്നതിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ വൻ നടപടി. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി നടത്തിയ പ്രത്യേക സുരക്ഷാ കാമ്പയിനിൽ 4,879 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്.
വിവിധ നിയമലംഘനങ്ങളിൽ ട്രക്കുകൾ വരുത്തിയ വീഴ്ചകളാണ് ഏറ്റവും കൂടുതൽ, 213 നിയമലംഘനങ്ങൾ ഈ വിഭാഗത്തിൽ മാത്രം റിപ്പോർട്ട് ചെയ്തു. അമിതവേഗത കണ്ടെത്തുന്ന സ്പീഡ് റഡാറുകൾ വഴി 212 നിയമലംഘനങ്ങളും, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 175 നിയമലംഘനങ്ങളും, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 160 നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ 11 പേരെ 48 മണിക്കൂർ തടങ്കലിനായി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 9 പ്രായപൂർത്തിയാകാത്ത കൗമാരക്കാരെ ജുവനൈൽ പോലീസ് സ്റ്റേഷന് കൈമാറി. ഇതിനുപുറമെ, ഇഖാമ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്ന 19 പ്രവാസികളെ തുടനടപടികൾക്കായി ബന്ധപ്പെട്ട ഉന്നതാധികാരികൾക്ക് കൈമാറുകയും, കോടതി വിധികളുടെ പശ്ചാത്തലത്തിൽ കസ്റ്റഡിയിലെടുക്കേണ്ടിയിരുന്ന 7 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.



