ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി കൊല്ലപ്പെട്ടു. ഇറാൻ ഭരണകൂടത്തിലെ പ്രധാന യാഥാസ്ഥിതിക മുഖമായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണ് ഇറാൻ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.കഴിഞ്ഞ മാസം അവസാനത്തോടെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ ഇറാൻ്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് വലിയൊരു യുദ്ധത്തിലേക്കാണ് പശ്ചിമേഷ്യയിലെ കാര്യങ്ങൾ നീങ്ങിയത്. പരമോന്നത നേതാവിൻ്റെ മരണത്തിന് ശേഷം, 67കാരനായ ലാരിജാനിയാണ് രാജ്യത്തിൻ്റെ ഭരണച്ചുമതലകൾ നിർവഹിച്ചിരുന്നത് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ ചൊവ്വാഴ്ച നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ അദ്ദേഹത്തിൻ്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലാരിജാനിയുടെ മരണം ഇറാനിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭരണകൂടവുമായുള്ള ആണവ ചർച്ചകളിൽ തന്ത്രങ്ങൾ മെനയുന്നതിനായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയുടെ ഉപദേശകനായി അദ്ദേഹത്തെ നിയമിച്ചിരുന്നു. യുദ്ധം തുടങ്ങുന്നതിന് വെറും 2 ആഴ്ച മുൻപ് മധ്യസ്ഥരുമായി ചർച്ച നടത്താൻ അദ്ദേഹം ഒമാൻ സന്ദർശിക്കുകയും ചെയ്തു. മറ്റ് മുതിർന്ന ഇറാൻ നേതാക്കളെപ്പോലെ ലാരിജാനിക്കും അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ജനുവരിയിൽ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നതായും ആരോപണമുണ്ട്.

