കുവൈത്ത്സിറ്റി: വിവാഹത്തിന് മുന്നോടിയായി പല്ലുകൾ മനോഹരമാക്കാൻ ഡെന്റൽ ക്ലിനിക്കിനെ സമീപിച്ച് ഒടുവിൽ ചികിത്സാ പിഴവ് മൂലം ദുരിതത്തിലായ കുവൈറ്റി യുവാവിന് അനുകൂലമായി കോടതി വിധി. യുവാവിന് ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 20,000 കുവൈറ്റ് ദിനാർ (ഏകദേശം 55 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് കോടതി ഉത്തരവിട്ടു. ചികിത്സയിലെ പിഴവ് കാരണം യുവാവിന്റെ വിവാഹം വരെ മാറ്റിവെക്കേണ്ടി വന്ന സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
തന്റെ വിവാഹത്തിന് മുന്നോടിയായി പുഞ്ചിരിക്ക് കൂടുതൽ അഴകേകാൻ ‘കോസ്മെറ്റിക് ഡെന്റൽ വിനീറുകൾ’ പിടിപ്പിക്കാനാണ് യുവാവ് പ്രമുഖ ക്ലിനിക്കിനെ സമീപിച്ചത്. ഇതിനായി 7,000 ദിനാർ അദ്ദേഹം മുൻകൂറായി നൽകുകയും ചെയ്തു. എന്നാൽ ചികിത്സ കഴിഞ്ഞ് അധികം വൈകാതെ തന്നെ പല്ലുകളിൽ കഠിനമായ വേദനയും നീർവീക്കവും അസഹനീയമായ പുളിച്ചിലും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് മറ്റൊരു മെഡിക്കൽ സെന്ററിൽ നടത്തിയ പരിശോധനയിലാണ് ചികിത്സയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.
സ്വതന്ത്ര മെഡിക്കൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, വിനീറുകൾ ഘടിപ്പിക്കുന്നതിനായി പല്ലിന്റെ പുറംപാളിയായ ഇനാമൽ അമിതമായി തേച്ചു മിനുക്കിയ ഡോക്ടർ പല്ലിന്റെ നാഡീവ്യൂഹം വരെ തകരാറിലാക്കിയെന്ന് വ്യക്തമായി. വിനീറുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാൽ പല്ലുകളിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തു. പല്ലുകൾ പൂർവ്വസ്ഥിതിയിലാക്കാൻ വൻതുക ചിലവായതിനൊപ്പം, കഠിനമായ വേദനയും പുഞ്ചിരിയിലുണ്ടായ മാറ്റവും യുവാവിനെ മാനസികമായി തളർത്തുകയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് കാരണമാണ് വിവാഹം മാറ്റിവെക്കേണ്ടി വന്നതെന്ന് കോടതി നിരീക്ഷിച്ചു.
