കുവൈത്ത് സിറ്റി: കുവൈത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ അതീവ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിനും വിമാനത്താവളത്തിനും നേരെ മുൻപ് നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ, വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രാജ്യത്തെ പ്രമുഖ തുറമുഖങ്ങളെയും അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇറാനും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളും നടത്തിയ ഈ ഹീനമായ കടന്നുകയറ്റം മേഖലയിൽ വലിയ തോതിലുള്ള ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.
ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ റഡാർ സംവിധാനത്തിന് ഗുരുതരമായ തകരാറുകൾ സംഭവിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടാതെ ഷുവൈഖ് തുറമുഖത്തിന് നേരെയും ശത്രു ഡ്രോണുകൾ ആക്രമണം അഴിച്ചുവിട്ടു. മുബാറക് അൽ കബീർ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഡ്രോണുകൾക്കും ക്രൂയിസ് മിസൈലുകൾക്കും പുറമെ ഇരട്ട ആക്രമണമാണ് ഉണ്ടായത്. ഈ ആക്രമണങ്ങളിലെല്ലാം വലിയ തോതിലുള്ള സാമ്പത്തിക നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്യാഹിതങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.
ആക്രമണത്തെത്തുടർന്ന് രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുള്ള നേരിട്ട് രംഗത്തിറങ്ങി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ വിഭാഗങ്ങളെ അദ്ദേഹം സന്ദർശിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
അമീറിന്റെയും കിരീടാവകാശിയുടെയും പ്രത്യേക അഭിവാദ്യങ്ങൾ അദ്ദേഹം സേനാംഗങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഇത്തരം വെല്ലുവിളികളെ അതീവ ഗൗരവത്തോടെയാണ് കുവൈത്ത് കാണുന്നത്. വരും ദിവസങ്ങളിൽ സുരക്ഷാ സജ്ജീകരണങ്ങൾ കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
