കുവൈത്ത് സിറ്റി, ജൂലൈ 11: ജലീബ് അൽ-ഷുയൂഖിലെ ഒരു ജ്വല്ലറിയിൽ നിഖാബ് ധരിച്ചെത്തിയ രണ്ട് പേരുടെ സംഘം തോക്ക് ചൂണ്ടി ജീവനക്കാരനെ കീഴ്പ്പെടുത്തി കൈവിലങ്ങിട്ട് ബന്ധിച്ച ശേഷം വൻതോതിൽ സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട സംഭവത്തിൽ പ്രതികൾക്കായി കുവൈത്ത് സുരക്ഷാ സേന വ്യാപക അന്വേഷണം ആരംഭിച്ചു.രാവിലെ ഏകദേശം 8 മണിയോടെയാണ് കവർച്ച നടന്നത്. വിപണി തിരക്കേറുന്നതിന് മുമ്പുള്ള സമയം മുതലെടുത്താണ് പ്രതികൾ ആക്രമണം നടത്തിയത്. സംഭവം രാവിലെ 11 മണിയോടെ മറ്റൊരു ജീവനക്കാരൻ കടയിലെത്തിയപ്പോഴാണ് പുറത്തറിയുന്നത്. കൈവിലങ്ങിട്ട് ബന്ധിക്കപ്പെട്ട നിലയിലായിരുന്ന ജീവനക്കാരനെ കണ്ടെത്തിയതോടെയാണ് പോലീസിനെ വിവരം അറിയിച്ചത്.മൊഴി നൽകിയ ജീവനക്കാരൻ പറയുന്നതനുസരിച്ച്, കട തുറന്നതിന് പിന്നാലെ നിഖാബ് ധരിച്ച ഒരാളും മുഖംമൂടി ധരിച്ച മറ്റൊരാളും അകത്ത് കയറി. നിഖാബ് ധരിച്ചയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോൾ മറ്റേയാൾ ജീവനക്കാരനെ കൈവിലങ്ങിട്ട് ബന്ധിച്ചു. തുടർന്ന് സ്വർണമാലകൾ, വളകൾ, ഹൃദയാകൃതിയിലുള്ള പെൻഡന്റുകൾ ഉൾപ്പെടെ നിരവധി ആഭരണങ്ങൾ കവർന്ന് ഇരുവരും രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ചത് മുമ്പ് മോഷണം പോയതായി റിപ്പോർട്ട് ചെയ്തിരുന്ന ഒരു ചെറിയ ജാപ്പനീസ് കാറാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിൽ മോഷ്ടിച്ച നമ്പർ പ്ലേറ്റുകളും ഘടിപ്പിച്ചിരുന്നതായി അധികൃതർ അറിയിച്ചു.ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധം 9 എം.എം. പിസ്റ്റളായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.മോഷണം പോയ സ്വർണാഭരണങ്ങളുടെ ആകെ മൂല്യം കണക്കാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞ് ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്ന ആത്മവിശ്വാസം അന്വേഷണ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു.



