കുവൈത്ത് സിറ്റി/ദുബായ്: ദുബായ് ജലപരിധിയിൽ നങ്കൂരമിട്ടിരുന്ന കുവൈത്തിലെ വൻ ക്രൂഡ് ഓയിൽ ടാങ്കർ ‘അൽ-സൽമി’യിൽ ഉണ്ടായ തീപിടിത്തം അണച്ചതായി ദുബായ് അധികൃതർ ചൊവ്വാഴ്ച പുലർച്ചെ അറിയിച്ചു. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ സംഭവത്തെ ബന്ധപ്പെട്ട അധികാരികൾ നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് കൈകാര്യം ചെയ്തതായും സമുദ്ര അഗ്നിശമന സംഘങ്ങൾ തീ നിയന്ത്രണവിധേയമാക്കിയതായും അറിയിച്ചു.സംഭവത്തിൽ 24 അംഗ ക്രൂ അംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്നും ആരും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. മുമ്പ് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചതുപോലെ, തിങ്കളാഴ്ച പുലർച്ചെ 12:10ന് ദുബായ് തുറമുഖത്തിലെ ആങ്കറേജ് മേഖലയിൽ നങ്കൂരമിട്ടിരുന്ന അൽ-സൽമി ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.
സംഭവസമയത്ത് ടാങ്കർ പൂർണമായി എണ്ണ നിറച്ച നിലയിലായിരുന്നുവെന്നും ആക്രമണത്തെ തുടർന്ന് കപ്പലിന്റെ ഹൾ ഭാഗത്ത് നാശനഷ്ടവും കപ്പലിനകത്ത് തീപിടിത്തവും ഉണ്ടായതായും, സമീപ ജലപ്രദേശങ്ങളിൽ എണ്ണ ചോർച്ചയ്ക്കുള്ള സാധ്യതയും ഉണ്ടായിരുന്നുവെന്നും KPC വ്യക്തമാക്കി.നാശനഷ്ടങ്ങളുടെ കൃത്യമായ വിലയിരുത്തലും പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
