കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണം ആരംഭിച്ചതിന് ശേഷം രാജ്യത്ത് ഉണ്ടായ 90 അസാധാരണ സംഭവങ്ങളിൽ ജനറൽ ഫയർഫോഴ്‌സ് ഇടപെട്ടതായി അധികൃതർ അറിയിച്ചു.
ശകലങ്ങൾ വീണതിനെ തുടർന്ന് ഉണ്ടായ തീപിടിത്തങ്ങളും ഡ്രോൺ, മിസൈൽ ആക്രമണങ്ങളാൽ ഉണ്ടായ സംഭവങ്ങളും ഉൾപ്പെടുന്നതാണ് ഇവ. ഫയർഫോഴ്‌സിന്റെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടറുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് മാധ്യമ ബ്രീഫിംഗിൽ ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ പുലർച്ചെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ രാജ്യത്തെ ഒരു ഗവർണറേറ്റിൽ വീടിന് സമീപം ശകലങ്ങൾ വീണ് ഉണ്ടായ തീപിടിത്തവും ഫയർഫോഴ്‌സ് സംഘം നിയന്ത്രണ വിധേയമാക്കി.ശകലങ്ങൾ വീണ സ്ഥലങ്ങളിൽ ജനങ്ങൾ സമീപിക്കരുതെന്നും ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ 112 എന്ന അടിയന്തര നമ്പറിൽ അറിയിക്കണമെന്നും ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷക്കും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഫയർഫോഴ്‌സ് സംഘം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
