കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെ തുടരുന്ന ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പ്രത്യേക പ്രാർത്ഥനയോടെയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുവൈറ്റ് പതാകയുടെ ചിത്രത്തിൽ “ഈ മണ്ണ് കാത്തുരക്ഷിക്കണേ, സുരക്ഷിതമാക്കണേ” എന്ന പ്രാർത്ഥനാ വാചകം ആലേഖനം ചെയ്ത രൂപമാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്വദേശികളും വിദേശികളും ഒരുപോലെ ഈ ചിത്രം തങ്ങളുടെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ പിക്ചറായും സ്റ്റാറ്റസായും മാറ്റുന്നതിലൂടെ ദേശീയ ഐക്യത്തിന്റെ കരുത്തുറ്റ സന്ദേശമാണ് ലോകത്തിന് നൽകുന്നത്.
ഇറാൻ-അമേരിക്ക സംഘർഷം കുവൈറ്റ് അതിർത്തിയിലേക്കും വ്യാപിച്ചതോടെയാണ് ഇത്തരമൊരു ഓൺലൈൻ കൂട്ടായ്മ രൂപപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ ഉയരുന്ന ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുമെന്ന പ്രഖ്യാപനമാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സ്വദേശികൾ മാത്രമല്ല, കുവൈറ്റിൽ വസിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസികളും ഈ നീക്കത്തിൽ പങ്കാളികളായിട്ടുണ്ട്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MoI) ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ മുൻപ് പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കുന്നതിനൊപ്പം, മാനസികമായ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാൻ ഈ ചിത്രം സഹായിക്കുന്നു.
