കുവൈറ്റ് സിറ്റി: രാജ്യസ്‌നേഹവും അഭിമാനവും നിറയുന്ന വേളയിൽ, കുവൈറ്റിലെ ജനമനസ്സുകളെ കീഴടക്കി ‘സഹ്‌റത്ത് അൽ-അർഫജ്’ ബാഡ്ജ് പ്രചാരണം. മാതൃരാജ്യത്തിന്റെ കാവലാളായി മുൻനിരയിൽ നിൽക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ കാമ്പയിൻ കുവൈറ്റിലെ സ്വദേശികളും വിദേശികളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. വിവിധ കമ്പനികളും സ്ഥാപനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളായതോടെ രാജ്യം ഒന്നടങ്കം ഈ സന്ദേശത്തിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
കുവൈറ്റിലെ ഒരു കൂട്ടം യുവാക്കളും യുവതികളും ചേർന്ന് തുടക്കം കുറിച്ച ഈ കാമ്പയിൻ, രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി അഹോരാത്രം പണിയെടുക്കുന്നവരോടുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിൽ തങ്ങളുടെ ചുമലിൽ രാജ്യത്തിന്റെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉറച്ചുനിൽക്കുന്ന സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കും ആദരവ് അർപ്പിക്കാനുള്ള ഒരു മാനുഷിക സന്ദേശമായാണ് ഈ ബാഡ്ജ് പ്രചാരണം വിലയിരുത്തപ്പെടുന്നത്.
ദേശീയ പുഷ്പമായ അർഫജിന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് ധരിക്കുന്നതിലൂടെ തങ്ങൾ രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു എന്ന സന്ദേശമാണ് ഓരോരുത്തരും നൽകുന്നത്.ക്യാമ്പയിന്റെ ചിഹ്നമായ “അർഫജ് പുഷ്പം” കുവൈത്തിന്റെ ദേശീയ പുഷ്പമാണ്. കടുത്ത സാഹചര്യങ്ങളിലും വളരുന്ന ഈ പുഷ്പം അടിച്ചമർത്താനാവാത്ത ശക്തിയുടെയും പ്രത്യാശയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അതുപോലെ തന്നെ കുവൈത്ത് ജനതയും പ്രതിസന്ധികൾക്ക് മുന്നിൽ കൂടുതൽ ശക്തരായി നിലകൊള്ളുന്നവരാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
