കുവൈത്ത് സിറ്റി: കുവൈത്തിന് നേരെയുണ്ടായ ഇറാനിയൻ പ്രകോപനത്തിനിടെ ഡ്യൂട്ടിക്കിടെ പരിക്കേറ്റ കേണൽ മുഹമ്മദ് റാഷിദ് അൽ ഹജ്രിയെ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അഹമ്മദ് അൽ വഹാബ് സന്ദർശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനും ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനുമായാണ് അണ്ടർ സെക്രട്ടറി ആശുപത്രിയിലെത്തിയത്. രാജ്യത്തിന് വേണ്ടി ധീരമായി പോരാടിയ കേണലിന് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
സന്ദർശന വേളയിൽ, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ ആശംസകളും അഭിനന്ദനങ്ങളും മേജർ ജനറൽ അൽ വഹാബ് കേണലിനെ അറിയിച്ചു. കേണൽ മുഹമ്മദ് റാഷിദ് അൽ ഹജ്രിയുടെ അർപ്പണബോധത്തെയും രാജ്യസ്നേഹത്തെയും പ്രശംസിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖം പ്രാപ്തിക്കായി ആശംസകൾ നേർന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി കേണൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സേവനങ്ങളെ സർക്കാർ വലിയ ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ കേണൽ പ്രകടിപ്പിച്ച ധീരതയും അർപ്പണബോധവും രാജ്യത്തിന് അഭിമാനമാണെന്ന് മേജർ ജനറൽ അൽ വഹാബ് പറഞ്ഞു. ഓരോ സുരക്ഷാ ഉദ്യോഗസ്ഥന്റെയും ഹൃദയത്തിൽ ഉറച്ചുപോയ മൂല്യങ്ങളുടെ പ്രതിഫലനമാണ് കേണലിന്റെ ഈ ത്യാഗമെന്നും, മാതൃരാജ്യത്തിന് വേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന സേനയുടെ കരുത്താണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കേണലിന്റെ സേവനങ്ങളെ എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
