കുവൈറ്റ് സിറ്റി: ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം ആറാം വാരത്തിലേക്ക് കടക്കുമ്പോൾ കുവൈറ്റിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 19 ഡ്രോണുകളും 8 ബാലിസ്റ്റിക് മിസൈലുകളുമാണ് കുവൈറ്റ് പ്രതിരോധ സേന കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ആക്രമണങ്ങളിൽ രാജ്യത്തെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടത്. കുവൈറ്റിലെ മിന അൽ അഹമ്മദി റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ചില പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായി. കൂടാതെ, ഒരു വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെയും ആക്രമണമുണ്ടാവുകയും പ്ലാന്റിന്റെ ചില ഭാഗങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തിയ എല്ലാ മിസൈലുകളും ഡ്രോണുകളും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു. ഈ ആക്രമണങ്ങളിൽ ആർക്കും പരിക്കേൽക്കുകയോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ലാൻഡ് ഫോഴ്സ് എഞ്ചിനീയറിംഗിന്റെ സ്ഫോടകവസ്തു നിർവീര്യമാക്കുന്ന വിഭാഗം നാല് വ്യത്യസ്ത ഇടങ്ങളിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഇക്കഴിഞ്ഞ ദിവസം വരെ ആകെ 1,045 പ്രകോപനപരമായ ആക്രമണങ്ങളാണ് കുവൈറ്റ് സായുധ സേന നേരിട്ടത്. ഇതിൽ 327 ബാലിസ്റ്റിക് മിസൈലുകളും 9 ക്രൂയിസ് മിസൈലുകളും 709 ഡ്രോണുകളും ഉൾപ്പെടുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഈ ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് കുവൈറ്റ് നോക്കിക്കാണുന്നത്. സായുധ സേന അതീവ ജാഗ്രത തുടരുകയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
