കുവൈറ്റ്സിറ്റി: ഇറാന്റെ ക്രൂരമായ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ടുണ്ടായ അനിശ്ചിതത്വങ്ങൾക്കിടയിൽ, കഴിഞ്ഞ ബുധനാഴ്ച മാത്രം 21 അപകട റിപ്പോർട്ടുകളിൽ അടിയന്തര നടപടി സ്വീകരിച്ചതായി കുവൈറ്റ് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. ഇതിൽ മൂന്ന് റിപ്പോർട്ടുകൾ അത്യന്തം ഗൗരവകരവും അസാധാരണവുമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ഭാഗമായി തന്ത്രപ്രധാനമായ ഇടങ്ങളിൽ ഉണ്ടായ ആഘാതങ്ങളാണ് അഗ്നിശമന സേനയെ രംഗത്തിറക്കിയത്.
നിലവിലെ അസാധാരണ സാഹചര്യങ്ങൾ നേരിടാൻ സേന പൂർണ്ണ സജ്ജമാണെന്ന് ജനറൽ ഫയർ ഫോഴ്സ് വക്താവും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് അറിയിച്ചു. അംഗീകൃത പദ്ധതികൾ പ്രകാരം ഏത് അടിയന്തര സാഹചര്യത്തിലും അതിവേഗം പ്രതികരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആകാശത്തുനിന്ന് വീഴുന്ന അവശിഷ്ടങ്ങൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങൾ സ്വയം അണയ്ക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.
അപകട സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ‘112’ എന്ന അടിയന്തര നമ്പറിൽ ബന്ധപ്പെടണമെന്നും ബ്രിഗേഡിയർ ജനറൽ അഭ്യർത്ഥിച്ചു. ബന്ധപ്പെട്ട അധികൃതർക്ക് സുരക്ഷിതമായി നടപടികൾ പൂർത്തിയാക്കാൻ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി അഗ്നിശമന സേന അതീവ ജാഗ്രത തുടരുകയാണ്.
