കുവൈറ്റ് സിറ്റി: നിലവിലുള്ള അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ എല്ലാ കായിക പ്രവർത്തനങ്ങൾക്കും മത്സരങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് കുവൈറ്റ് നീട്ടി. വ്യാഴാഴ്ചയാണ് അധികൃതർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ കായിക മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ നിയോഗിച്ച സംയുക്ത സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ തീരുമാനമെന്ന് താരിഖ് അൽ-ജലാഹ്മ അറിയിച്ചു.കുവൈറ്റ് വാർത്താ ഏജൻസിയോട് സംസാരിക്കവെ, കായിക മത്സരങ്ങൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനായുള്ള സമ്പൂർണ്ണ വിലയിരുത്തൽ പൂർത്തിയാകുന്നത് വരെ വിലക്ക് തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഘട്ടംഘട്ടമായും വ്യവസ്ഥാപിതമായും മാത്രമേ പ്രവർത്തനങ്ങൾ പഴയപടിയിലേക്ക് കൊണ്ടുവരൂ. നിലവിലെ സാഹചര്യത്തിൽ കായിക മേളകൾ സംഘടിപ്പിക്കുന്നതിലെ സാങ്കേതികവും ആരോഗ്യപരവുമായ വെല്ലുവിളികൾ യോഗം വിശദമായി ചർച്ച ചെയ്തു. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, കായിക പ്രവർത്തനങ്ങൾ എന്ന് പുനരാരംഭിക്കണമെന്ന് തീരുമാനിക്കാൻ സംയുക്ത സമിതി ആഴ്ചതോറും യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
