വാഷിങ്‌ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കടത്തിവിടുന്നതിലൂടെ ഇറാന്‍ ചെയ്യുന്നത് വളരെ മോശം പ്രവൃത്തിയെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ രണ്ടാഴ്‌ചത്തെ വെടിനിര്‍ത്തല്‍ കരാറിലെ നിബന്ധനകള്‍ ലംഘിച്ചൂവെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ഫീസ് ഈടാക്കുന്നുണ്ട്. അത് അവസാനിപ്പിക്കണമെന്നും അതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.’ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളില്‍ നിന്നും ഇറാന്‍ ഫീസ് ഈടാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് അപമാനകരമാണ്. അത് ഈടാക്കാതിരിക്കുന്നതാണ് ഇറാന്‍ നല്ലത്.’ എന്ന് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു.
ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്ന് പോകുന്ന ജലപാതയില്‍ കപ്പലുകളില്‍ നിന്നും ഇറാന്‍ ടോള്‍ ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഹോര്‍മുസിലൂടെ കടന്ന് പോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ നിബന്ധന വയ്‌ക്കുന്നുണ്ടെന്നും ഞങ്ങള്‍ തമ്മിലുള്ള കരാര്‍ അങ്ങനെയല്ലെന്നും ട്രംപ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇറാന്‍ മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്. മാത്രമല്ല വെടിനിർത്തലിനെക്കുറിച്ചുള്ള വിമർശനാത്മകമായ ഒരു മാധ്യമ എഡിറ്റോറിയലിനെതിരെ രോഷം പ്രകടിപ്പിച്ച ട്രംപ് ഇറാന്‍റെ സഹായത്തോടെയോ അല്ലാതെയോ വളരെ വേഗത്തില്‍ എണ്ണ കടത്തുന്നതിന് നിങ്ങള്‍ സാക്ഷികളാകുമെന്നും പറഞ്ഞു.
ഇറാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഗൾഫിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലുള്ള 167 കിലോമീറ്റർ (104 മൈൽ) തുറക്കുമെന്ന് ഇറാനും അമേരിക്കയും പറഞ്ഞു. എന്നാൽ മിഡിൽ ഈസ്റ്റ് യുദ്ധ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം 10 കപ്പലുകൾ മാത്രമേ കടന്നുപോയിട്ടുള്ളൂവെന്ന് മാരിടൈം ട്രാക്കിങ് ഡാറ്റ പറയുന്നു.
