കുവൈറ്റ് സിറ്റി: മേഖലയിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി. സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും നിരന്തരമായ സമ്പർക്കം പുലർത്തിക്കൊണ്ട് ബഹുതലത്തിലുള്ള ഇടപെടലുകളാണ് രാജ്യം നടത്തുന്നത്.
രാജ്യത്തെ ശാന്തത തകർത്ത് വ്യാഴാഴ്ച വൈകുന്നേരം കുവൈറ്റിന്റെ വ്യോമപരിധി ലംഘിച്ചെത്തിയ ശത്രുപക്ഷത്തിന്റെ ഡ്രോൺ ആക്രമണങ്ങളെത്തുടർന്നാണ് ഈ നടപടി. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ കുവൈറ്റ് സായുധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടതായി അധികൃതർ വ്യക്തമാക്കി.സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറഹ് അൽ-ജാബർ വിവിധ ലോകനേതാക്കളുമായി ടെലിഫോണിൽ ചർച്ച നടത്തി.
സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ, തുർക്കി വിദേശകാര്യ മന്ത്രി ഡോ. ഹകാൻ ഫിദാൻ, സൈപ്രസ് വിദേശകാര്യ മന്ത്രി ഡോ. കോൺസ്റ്റാന്റിനോസ് കൊമ്പോസ് എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. കൂടാതെ നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റാഡ്മില ഷെക്കറിൻസ്ക, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ, ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ തജാനി എന്നിവരുമായും മേഖലയിലെ സമാധാനം നിലനിർത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി.
