കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച ഏഴ് ശത്രു ഡ്രോണുകൾ കുവൈത്ത് സായുധസേന കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയത്. നിശ്ചിത സൈനിക നടപടിക്രമങ്ങൾ അനുസരിച്ചാണ് ഡ്രോണുകൾ കൈകാര്യം ചെയ്തതെന്ന് അറിയിച്ചു.
ഇറാന്റെ ആക്രമണത്തിൽ നാഷണൽ ഗാർഡിന്റെ ചില പ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടതായും, ഇതിൽ ചില ഗാർഡ് അംഗങ്ങൾക്ക് പരിക്കേറ്റതായും അവർ ഇപ്പോൾ ചികിത്സയിൽ സ്ഥിരതയുള്ള നിലയിലാണെന്നും, കൂടാതെ ഗുരുതരമായ വസ്തു നാശനഷ്ടങ്ങൾ ഉണ്ടായതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ലാൻഡ് ഫോഴ്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം 14 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായും അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സായുധസേനാംഗങ്ങൾ ഉയർന്ന ആത്മവിശ്വാസത്തോടെയും പൂർണ സജ്ജതയോടെയും ദേശീയ കടമ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
