കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ ഗാർഡ് കേന്ദ്രത്തിന് നേരെ ശത്രുരാജ്യങ്ങളുടെ ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. നാഷണൽ ഗാർഡ് ഡെപ്യൂട്ടി കമാൻഡർ ഷെയ്ഖ് ഫൈസൽ നവാഫ് അൽ-അഹമ്മദ് അൽ-സബാഹ് ആക്രമണം നടന്ന സ്ഥലം നേരിട്ട് സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ എല്ലാ നാഷണൽ ഗാർഡ് കേന്ദ്രങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്നും സജ്ജരായിരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
ആക്രമണത്തെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അതിവേഗത്തിലുള്ള ഇടപെടലിനെയും പ്രതിരോധ നടപടികളെയും ഷെയ്ഖ് ഫൈസൽ അഭിനന്ദിച്ചു. സൈനികരുടെ സമയോചിതമായ നീക്കം രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും ദേശീയ സുരക്ഷ നിലനിർത്തുന്നതിലും നിർണ്ണായകമായെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ തകർന്ന കേന്ദ്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും പ്രവർത്തനം പൂർണ്ണസ്ഥിതിയിലാക്കാനും അദ്ദേഹം ഉത്തരവിട്ടു. സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
