കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകളിൽ ടെലികമ്മ്യൂണിക്കേഷൻ എക്സ്ചേഞ്ചുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വരും ദിവസങ്ങളിൽ ഇന്റർനെറ്റ്, ഫോൺ സേവനങ്ങളിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ശൃംഖലയുടെ പ്രവർത്തനക്ഷമതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഏപ്രിൽ 14 മുതൽ ഏപ്രിൽ 26 വരെയുള്ള വിവിധ തീയതികളിൽ പുലർച്ചെ 12 മണി മുതൽ 6 മണി വരെയാണ് അറ്റകുറ്റപ്പണികൾ ക്രമീകരിച്ചിരിക്കുന്നത്. ഹവല്ലി, ഫർവാനിയ, മംഗാഫ്, ജഹ്റ, അർദിയ തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം ഈ ക്രമീകരണത്തിന്റെ പരിധിയിൽ വരും.
ഏപ്രിൽ 14-ന് ഹവല്ലിയിലും, 15-ന് അൽ നുസ്ഹ മേഖലയിലും, 16-ന് ഫർവാനിയയിലുമാണ് പ്രവൃത്തികൾ നടക്കുക. തുടർന്ന് ഏപ്രിൽ 19-ന് സുലൈബിയർ, 20-ന് മംഗാഫ്, 22-ന് ജഹ്റ, 23-ന് മിഷ്റഫ്, 26-ന് അർദിയ എന്നിവിടങ്ങളിലും സേവനങ്ങളിൽ വ്യതിയാനം ഉണ്ടായേക്കാം. ഈ സമയങ്ങളിൽ വാർത്താവിനിമയ സേവനങ്ങൾ ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ താമസക്കാരും ബിസിനസ് സ്ഥാപനങ്ങളും മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച അധികൃതർ, മികച്ച സേവനം ഉറപ്പാക്കാനാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വ്യക്തമാക്കി.
