ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഭരണകൂടത്തിന്മേൽ സമ്മർദം ശക്തമാക്കി അമേരിക്ക. ഇതിൻ്റെ ഭാഗമായി ഒമാൻ ഉൾക്കടലിലെ അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ എണ്ണക്കപ്പലിനുനേരെ ബുധനാഴ്ച അമേരിക്കൻ യുദ്ധവിമാനം വെടിയുതിർത്തു. വിമാനത്തിൻ്റെ ആക്രമണത്തിൽ കപ്പലിൻ്റെ റഡർ തകർന്നതായി അമേരിക്കൻ സെൻട്രൽ കമാൻഡ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.
രണ്ടുമാസമായി തുടരുന്ന യുദ്ധത്തിൽ അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ആക്രമണം. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായില്ലെങ്കിൽ ഇറാനിൽ വീണ്ടും ബോംബിങ് തുടങ്ങുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
യുദ്ധം ഉടൻ അവസാനിക്കുമെന്നും തടസ്സപ്പെട്ട എണ്ണ, പ്രകൃതിവാതക ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. എന്നാൽ അമേരിക്ക സ്വീകരിച്ച വ്യവസ്ഥകൾ ഇറാൻ അംഗീകരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഈ തീരുമാനങ്ങൾ നടപ്പിലാകുകയെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ വ്യവസ്ഥകൾ അവർ അംഗീകരിച്ചില്ലെങ്കിൽ ബോംബിങ് തുടങ്ങുമെന്നും, മുമ്പത്തേക്കാൾ ഉയർന്ന തലത്തിലായിരിക്കും വരാനിരിക്കുന്ന ആക്രമണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
