കുവൈത്ത്സിറ്റി: ജലീബ് അൽ ഷുയൂഖ് മേഖലയിൽ താമസനിയമ ലംഘകരെയും മറ്റ് നിയമലംഘനങ്ങളെയും കണ്ടെത്തുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം, കുവൈത്ത് സൈന്യം, നാഷണൽ ഗാർഡ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സുരക്ഷാ പരിശോധനാ നടത്തി.
പരിശോധനയുടെ ഭാഗമായി മേഖലയിലെ എൻട്രി – എക്സിറ്റുകൾ താൽക്കാലികമായി സുരക്ഷാസേന അടച്ചശേഷമാണ് വ്യാപക പരിശോധന ആരംഭിച്ചത്. താമസക്കാരുടെ രേഖകൾ പരിശോധിക്കുകയും റെസിഡൻസി നിയമലംഘകരെയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളെയും കണ്ടെത്തുകയും ചെയ്യുന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം.രാജ്യത്ത് നിയമങ്ങളും ചട്ടങ്ങളും കൂടുതൽ കർശനമായി നടപ്പാക്കുന്നതിന്റെയും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ വിപുലമായ സുരക്ഷാ പരിശോധന സംഘടിപ്പിച്ചതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.



