കുവൈത്ത് സിറ്റി: രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും ഉൾപ്പെട്ട പ്രതികൾക്ക് കനത്ത തടവുശിക്ഷയും കോടിക്കണക്കിന് ദിനാറിന്റെ പിഴയും വിധിച്ച് കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോർട്ട്. ജഡ്ജി നാസർ അൽ ബദർ അധ്യക്ഷനായ പ്രത്യേക കോടതിയാണ് വിദേശ പൗരന്മാർ ഉൾപ്പെട്ട മൂന്ന് പ്രധാന കേസുകളിൽ നിർണായക വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് തടവും പിഴയും ചുമത്തിയതിന് പുറമെ കമ്പനികൾ പൂട്ടാനും ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.ഈജിപ്ഷ്യൻ സ്വദേശികളായ 12 പ്രതികളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആറ് കമ്പനികളും ഉൾപ്പെട്ടതാണ് ഒന്നാമത്തെ കേസ്. വ്യാജ കമ്പനി അക്കൗണ്ടുകളും രസീതുകളും ഇൻവോയ്‌സുകളും നിർമ്മിച്ച്, അനധികൃത പണമിടപാട് സംവിധാനത്തിലൂടെ 22.294 മില്യൺ കുവൈത്തി ദിനാർ വെളുപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒൻപത് പ്രതികൾക്ക് പത്ത് വർഷം വീതം കഠിനതടവും ഒപ്പം 44.588 മില്യൺ ദീനാർ പിഴയും കോടതി ചുമത്തി. തട്ടിപ്പിന് പങ്കാളികളായ കമ്പനികൾക്ക് 22.294 മില്യൺ ദീനാർ പ്രത്യേക പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിക്ക് അഞ്ച് വർഷം തടവും ആറായിരം ദീനാർ പിഴയുമാണ് ശിക്ഷ. കുറ്റപത്രത്തിൽ ഉൾപ്പെട്ട രണ്ട് പേരെ കോടതി വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട എല്ലാവർക്കും രാജ്യത്ത് വാണിജ്യ ഇടപാടുകൾ നടത്തുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ഇവരുടെ ഓഫീസുകൾ സ്ഥിരമായി പൂട്ടാൻ ഉത്തരവിടുകയും ചെയ്തു.
ശിക്ഷാ കാലാവധി പൂർത്തിയാകുന്നതോടെ ഇവരെ കുവൈത്തിൽ നിന്ന് നാടുകടത്തും.ഇതേ കോടതി പരിഗണിച്ച മറ്റൊരു കേസിൽ, നിരോധിത ഭീകരവാദ സംഘടനയായ ഐസിസിൽ ചേർന്ന വിദേശിക്ക് അഞ്ച് വർഷം തടവും 500 ദിനാർ പിഴയും വിധിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന പ്രഖ്യാപനമാണ് ഈ കോടതി വിധിയിലൂടെ വ്യക്തമാകുന്നത്.



