കുവൈറ്റ് സിറ്റി: ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ സെന്ററുകൾ അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉത്തരവിട്ടു. നിയമനടപടികൾക്കായി ഈ സ്ഥാപനങ്ങളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യത്തെ സെന്റർ 2023-ലെ 728-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമുള്ള മെഡിക്കൽ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിച്ചു.
രണ്ടാമത്തെ സെന്റർ മയക്കുമരുന്ന് ഗുളികകളുടെയും സൈക്കോട്രോപിക് പദാർത്ഥങ്ങളുടെയും സ്റ്റോക്ക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുകയും രേഖകളിൽ കൃത്യതയില്ലാത്തതായും കണ്ടെത്തി. മൂന്നാമത്തെ സെന്റർ ലൈസൻസില്ലാതെ തൊഴിൽ ചെയ്യുക, കാലാവധി കഴിഞ്ഞ ലൈസൻസുകൾ ഉപയോഗിക്കുക, അനുവദിക്കപ്പെട്ട പരിധിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നടത്തുക, ലൈസൻസില്ലാത്ത വകുപ്പുകൾ പ്രവർത്തിപ്പിക്കുക, മെഡിക്കൽ ഡയറക്ടറുടെ അഭാവം എന്നിങ്ങനെ ഒട്ടേറെ നിയമലംഘനങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്.
പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ആരോഗ്യ മേഖലയിൽ പരിശോധനകൾ കർശനമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
