കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ സ്വർണ്ണ, വിലപിടിപ്പുള്ള ലോഹ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ആന്റി മണി ലോണ്ടറിംഗ് – കൗണ്ടർ ടെററിസം ഫിനാൻസിംഗ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. ആകെ 206 കടകളിൽ നടത്തിയ പരിശോധനയിൽ 134 എണ്ണത്തിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും ഇവർക്ക് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.ഇടപാടുകളുടെ യഥാർത്ഥ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുക, കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരിക്കുക, നിയന്ത്രണങ്ങൾ ലംഘിച്ച് വൻതോതിൽ പണമായി ഇടപാടുകൾ നടത്തുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. കൂടാതെ, സംശയാസ്പദമായ 150 ഇടപാടുകൾ കണ്ടെത്തിയിട്ടും അവ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ റിപ്പോർട്ട് ചെയ്യുന്നതിൽ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കടകളിലെ ജീവനക്കാർക്ക് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളെക്കുറിച്ച് ആവശ്യമായ അവബോധമില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.രാജ്യത്തെ സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും അനധികൃത സാമ്പത്തിക ഇടപാടുകൾ തടയാനും ഇത്തരം കർശനമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
