കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യമേഖലയിൽ കർശന പരിശോധനകളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച രണ്ട് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കിയതായും ഒന്നിന്റെ പ്രവർത്തനം ആറു മാസത്തേക്ക് നിർത്തിവെച്ചതായും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി അറിയിച്ചു. പൊതുജനാരോഗ്യം മുൻനിർത്തിയും മരുന്ന് വിതരണത്തിലെ കൃത്യത ഉറപ്പാക്കാനുമാണ് നടപടി.ലൈസൻസ് വ്യവസ്ഥകൾ സംബന്ധിച്ച 2025-ലെ 237-ാം നമ്പർ മന്ത്രിതല ഉത്തരവ് ലംഘിച്ചതിനാണ് രണ്ട് ഫാർമസികൾക്കെതിരെ നടപടിയെടുത്തത്. മുൻകൂർ അനുമതിയില്ലാതെ ആറ് മാസത്തിലധികം പ്രവർത്തനം നിർത്തിവെച്ചതായും ഇവരുടെ ലൈസൻസ് ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിറ്റതിനും സ്റ്റോക്ക് രജിസ്റ്ററിലെ വിവരങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനാലുമാണ് മൂന്നാമത്തെ ഫാർമസിക്ക് ആറു മാസത്തെ സസ്പെൻഷൻ ഏർപ്പെടുത്തിയത്.രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനായി പരിശോധനകൾ കർശനമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നുകളുടെ സുരക്ഷിതമായ വിതരണത്തിന് തടസ്സമാകുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനായി പ്രത്യേക നിരീക്ഷണ സംഘങ്ങളെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്.
