കുവൈറ്റ് സിറ്റി: ജഹ്റ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കുവൈറ്റി ഡോക്ടർ മയക്കുമരുന്ന് കടത്ത്, വിൽപന കേസുകളിൽ പിടിയിലായി. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ്, അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് ഹമദ് അൽ സബാഹ് എന്നിവരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ തന്ത്രപരമായ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയിൽ നിന്ന് വൻതോതിൽ കൊക്കെയ്നും നിരോധിത ലഹരിഗുളികകളും സുരക്ഷാ വിഭാഗം പിടിച്ചെടുത്തു.രാജ്യത്ത് കൊക്കെയ്ൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലഹരിവിരുദ്ധ വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചിരുന്നതായി ഔദ്യോഗിക സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ലഹരിമരുന്ന് കേസുകളുടെ ഗ്രാഫ് സൂക്ഷ്മമായി പരിശോധിച്ച ഉദ്യോഗസ്ഥർ, പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ജഹ്റ ഗവർണറേറ്റ് കേന്ദ്രീകരിച്ചുള്ളവരാണെന്ന് കണ്ടെത്തി.
ഇതോടെ ജഹ്റ മേഖലയിൽ അതീവ സജീവമായ ഒരു ലഹരി വിതരണക്കാരൻ ഉണ്ടെന്ന നിഗമനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിച്ചേരുകയായിരുന്നു.തുടർന്ന് ഈ മേഖലയിൽ അന്വേഷണവും നിരീക്ഷണവും ശക്തമാക്കിയ ലഹരിവിരുദ്ധ വിഭാഗത്തിന്, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഒരു കുവൈറ്റി ഡോക്ടറാണ് കൊക്കെയ്ൻ വിപണനത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന നിർണ്ണായക രഹസ്യവിവരം ലഭിച്ചു.
ദിവസങ്ങൾ നീണ്ട കൃത്യമായ ഫീൽഡ് അന്വേഷണങ്ങളിലൂടെയും ഡോക്ടറുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചതിലൂടെയും ഈ വിവരം സത്യമാണെന്ന് ഉദ്യോഗസ്ഥർ ബോധ്യപ്പെട്ടു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെണിയൊരുക്കിയാണ് പ്രതിയെ ലഹരിവസ്തുക്കളോടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
