കുവൈറ്റ് സിറ്റി: രാജ്യത്ത് പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമായി കുവൈറ്റ് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം നടത്തിയ കർശനമായ പരിശോധനകളിൽ ഒരാഴ്ചയ്ക്കുള്ളിൽ 17,834 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് (റോവിങ് പോലീസ്) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ വ്യാപക പരിശോധന നടന്നത്.
ഇതിനുപുറമേ, ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 12 കുട്ടികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.കഴിഞ്ഞ ഏഴ് ദിവസത്തിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ 1,466 ഗതാഗത അപകടങ്ങളിൽ ട്രാഫിക് വിഭാഗം അടിയന്തരമായി ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ട്രാഫിക് കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്.
പരിശോധനയ്ക്കിടയിൽ ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നവരെയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും കണ്ടെത്തി തുടരന്വേഷണത്തിനായി ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾക്ക് കൈമാറി.റോഡുകളിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച സമഗ്ര ട്രാഫിക് സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനകൾ നടപ്പിലാക്കിയത്. വരും ദിവസങ്ങളിലും കർശനമായ ഇത്തരം ഫീൽഡ് പരിശോധനകൾ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

