കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോകളും ട്രേഡ്മാർക്കുകളും പതിപ്പിച്ച വസ്ത്രങ്ങളും ചെരിപ്പുകളും വിപണനം ചെയ്ത 8 പ്രമുഖ വാണിജ്യ സ്ഥാപനങ്ങൾ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള കാപ്പിറ്റൽ ഗവർണറേറ്റ് കൺട്രോൾ ഡിപ്പാർട്ട്മെന്റും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ റെയ്ഡിലാണ് നടപടി. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് ചട്ടങ്ങളും ലംഘിച്ച് ഉപഭോക്താക്കൾക്ക് ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഈ സ്ഥാപനങ്ങൾ പിടികൂടിയത്.
യഥാർത്ഥ ട്രേഡ്മാർക്ക് ഉടമകളായ ആഗോള കമ്പനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര പരിശോധന നടത്തിയതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം രാജ്യത്തിന്റെ അന്തസ്സിനെയും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര റാങ്കിംഗുകളെയും ദോഷകരമായി ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ കൃത്യമായ നിയമലംഘന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

