കുവൈത്ത്സിറ്റി: “വാംഡ്” (WAMD) ഇൻസ്റ്റന്റ് ട്രാൻസ്ഫർ സേവനത്തിലെ സാങ്കേതിക തകരാറുകളും ഇടപാട് വൈകല്യങ്ങളും നിയന്ത്രിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ നടപടികളിലേക്ക്. സേവനം സമയബന്ധിതമായി പൂർത്തിയാക്കാത്ത ബാങ്കുകൾക്ക് സാമ്പത്തിക പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കാൻ കെനെറ്റിന് നിർദേശം നൽകിയതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.
2024-ൽ ആരംഭിച്ച “വാംഡ്” ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കളുടെ പണമിടപാടുകൾ വൈകിയാൽ ബാങ്കുകൾക്ക് വിവിധ തോതിൽ പിഴ ഈടാക്കും. 1 മുതൽ 4 മിനിറ്റ് വരെ വൈകിയാൽ 1 ദിനാർ, 5 മുതൽ 15 മിനിറ്റ് വരെ വൈകിയാൽ 5 ദിനാർ, 15 മുതൽ 30 മിനിറ്റ് വരെ ഇടപാട് പരാജയപ്പെട്ടാൽ 10 ദിനാർ, 30 മിനിറ്റിൽ കൂടുതലായി വൈകിയാൽ 20 ദിനാർ എന്നിങ്ങനെയാണ് നിർദ്ദേശിച്ചിരിക്കുന്ന പിഴ.
“വാംഡ്” ഇടപാടുകളിലെ വൈകല്യങ്ങൾ കെനെറ്റിന്റെ മോണിറ്ററിംഗ് സംവിധാനത്തിൽ നേരിട്ട് കാണുന്നതിനാൽ പിഴ നടപടികൾ ഉടൻ പ്രാബല്യത്തിൽ വരുത്താനാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.മൊബൈൽ നമ്പർ ഉപയോഗിച്ച് ബാങ്കിംഗ് ആപ്പുകളിലൂടെ നടത്തുന്ന ഇൻസ്റ്റന്റ് ട്രാൻസ്ഫർ സേവനങ്ങളുടെ അടിസ്ഥാന സൗകര്യം കൂടുതൽ ശക്തമാക്കുന്നതിന്റെയും ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.

