കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും റേഡിയേഷൻ ഉപകരണങ്ങളുടെ സുരക്ഷാ നടപടികൾ നിരീക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസും സംയുക്തമായി ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ നാസർ അൽ ജുവൈസേരി വ്യക്തമാക്കി. ഇത്തരം ഉപകരണങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അതിർത്തികളിൽ നടപ്പിലാക്കാനും മന്ത്രാലയം അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കുവൈറ്റിൽ ഉപയോഗിക്കുന്ന എല്ലാ റേഡിയേഷൻ പരിശോധനാ ഉപകരണങ്ങളും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവയും അന്താരാഷ്ട്ര നിയമ-ആരോഗ്യ ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നവയുമാണ്. രാജ്യത്തേക്ക് അനധികൃതമായി റേഡിയോ ആക്ടീവ് വസ്തുക്കളോ ഉപകരണങ്ങളോ കടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ അതിർത്തി കവാടങ്ങളിലും അത്യാധുനിക റേഡിയേഷൻ മോണിറ്ററിംഗ് ഗേറ്റുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് അൽ ജുവൈസേരി വിശദീകരിച്ചു.ഉയർന്ന കാര്യക്ഷമതയുള്ളതും റേഡിയേഷൻ പരിശോധനകളിൽ പ്രത്യേക പരിശീലനം ലഭിച്ചതുമായ തദ്ദേശീയരായ കുവൈറ്റ് വിദഗ്ധരാണ് ഈ അത്യാധുനിക സംവിധാനങ്ങൾ നിയന്ത്രിക്കുന്നത്. ഇത് പരിശോധനകളുടെ കൃത്യതയും സുരക്ഷിതത്വവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
അതിർത്തികളിലൂടെയുള്ള നിരോധിത ലഹരിവസ്തുക്കളുടെയും മറ്റ് നിയമവിരുദ്ധ സാധനങ്ങളുടെയും കടത്ത് തടയുന്നതിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് ഈ റേഡിയേഷൻ ഉപകരണങ്ങൾ വലിയൊരു പിൻബലമാണെന്ന് റേഡിയേഷൻ വിദഗ്ദ്ധൻ ബദർ അൽ ദൈഹാനി സാക്ഷ്യപ്പെടുത്തി. ചരക്കുകളുടെയും യാത്രാവാഹനങ്ങളുടെയും പരിശോധനകൾ വേഗത്തിലാക്കാനും അതുവഴി യാത്രക്കാരുടെയും ജീവനക്കാരുടെയും സമയവും അധ്വാനവും വൻതോതിൽ ലാഭിക്കാനും ഈ പുതിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

