കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമപാതയിൽ പ്രവേശിച്ച 7 ശത്രു ബാലിസ്റ്റിക് മിസൈലുകൾ കുവൈത്ത് സായുധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.
ജനവാസ മേഖലകൾക്ക് മുകളിലായി മിസൈലുകൾ നിർവീര്യമാക്കിയതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ വിവിധ പ്രദേശങ്ങളിൽ വീണു. സംഭവത്തിൽ ചില വസ്തുനാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാന്റെ ഭാഗത്തുനിന്നുള്ള “ക്രിമിനൽ ആക്രമണം” എന്നാണ് പ്രതിരോധ മന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര പ്രതിരോധ-സുരക്ഷാ നടപടികൾ ഉടൻ നടപ്പിലാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് കുവൈത്ത് സായുധ സേന ഉയർന്ന ജാഗ്രതയോടെയും പൂർണ സന്നദ്ധതയോടെയും പ്രവർത്തിച്ചുവരികയാണെന്നും, ദേശീയ പരമാധികാരത്തിനും പൊതുസുരക്ഷയ്ക്കുമെതിരായ ഏത് ഭീഷണിയെയും നേരിടാൻ സേന സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

