കുവൈത്ത്സിറ്റി: രാജ്യത്തുടനീളം വലിയ ചർച്ചയായ ‘ബദൽ പണമിടപാട്’ കേസിൽ ഏകദേശം 7.5 മില്യൺ കുവൈറ്റി ദിനാറിന്റെ അഴിമതി ആരോപിക്കപ്പെട്ട കുവൈത്തി വനിതയെ കുവൈറ്റ് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി വെറുതെവിട്ടു. അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകൾ നടത്തൽ, രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ നിന്നാണ് ഇവരെ പൂർണ്ണമായും ഒഴിവാക്കിയത്.
പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബദർ മുഹമ്മദ് അൽ ദലാക്, ആരോപിക്കപ്പെട്ട കുറ്റങ്ങൾക്ക് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും തന്റെ കക്ഷിയുമായി ഈ കേസിന് യാതൊരു ബന്ധവുമില്ലെന്നും കോടതിയിൽ തെളിയിക്കുകയായിരുന്നു. അതേസമയം, കേസിലെ മറ്റ് രണ്ട് പ്രതികൾക്കെതിരെ കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി കടുത്ത ശിക്ഷ വിധിച്ചു. രണ്ടു പ്രതികൾക്കും 10 വർഷം വീതം കഠിനതടവും വൻ തുക പിഴയുമാണ് കോടതി ചുമത്തിയത്.



