സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി. ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയ സർക്കാർ നടപടി ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ലെന്ന് കോടതി നിരീക്ഷിച്ചു. വാങ്ചുക്കിന്റെ ആരോഗ്യനില ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ശരീരത്തിലെ ജലാംശവും മിനറൽസും നിലനിർത്തുന്നതിനായി ഇലക്ട്രോലൈറ്റുകൾ നൽകുന്നതിന് അദ്ദേഹം സമ്മതം നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് മിനി പുഷ്കർണ അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ആരോഗ്യനില പരിഗണിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. അതിനെ ഏകപക്ഷീയമോ അന്യായമോ ആയ നടപടിയായി ഈ കോടതിക്ക് കാണാനാവില്ല എന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. സ്വന്തം ആരോഗ്യസ്ഥിതി മോശമായിട്ടും വാങ്ചുക് സ്വമേധയാ ആശുപത്രിയിൽ പ്രവേശിക്കാൻ തയ്യാറായിരുന്നില്ലെന്നും അത്തരം സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാരിന് അധികാരമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ‘വാങ്ചുക് സ്വന്തം തീരുമാനപ്രകാരം ആശുപത്രിയിൽ പ്രവേശിച്ചിരുന്നില്ല. അതിനാൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടായിരുന്നു. ഡിവിഷൻ ബെഞ്ച് മുമ്പ് നിരീക്ഷിച്ചതുപോലെ ഓരോ ജീവനും അമൂല്യമാണ്’ എന്നായിരുന്നു കോടതി നിരീക്ഷണം.
വാങ്ചുക്കിന്റെ കുടുംബാംഗങ്ങൾക്ക് ദിവസം മുഴുവൻ അദ്ദേഹത്തെ സന്ദർശിക്കാൻ നിയന്ത്രണങ്ങളില്ലാതെ അനുമതി നൽകിയിട്ടുണ്ടെന്ന സർക്കാരിന്റെ വാദവും കോടതി രേഖപ്പെടുത്തി. മറ്റ് രോഗികളുടെ സന്ദർശകർക്ക് നിശ്ചിത സന്ദർശനസമയങ്ങളിൽ മാത്രമാണ് പ്രവേശനമുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കുടുംബാംഗങ്ങൾക്ക് പ്രത്യേകം മുറിയും ഒരുക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ നിലവിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി വിലയിരുത്തിയത്. വാങ്ചുക്കിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കുടുംബാംഗങ്ങളുമായി പങ്കുവെക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച കോടതി തുടർവാദം കേൾക്കുന്നതിനായി ഹർജി ജൂലൈ 24-ലേക്ക് മാറ്റി.



