കുവൈത്ത് സിറ്റി: ഇറാന്റെയും ഇറാഖിലെ ഇറാൻ അനുകൂല വിമത ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ കുവൈത്തിന് നേരെ തിങ്കളാഴ്ച പുലർച്ചെ നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമത്തെ അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം (എയർ ഡിഫൻസ്) വിജയകരമായി വെടിവെച്ചിട്ടതായി കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വടക്കൻ അതിർത്തിയിലെ കാവൽ പോസ്റ്റുകൾക്ക് നേരെയും, കുവൈത്ത് ഓയിൽ കമ്പനിയുടെ സമുദ്രത്തിലെ എണ്ണ ഖനന പ്ലാറ്റ്ഫോമിന് നേരെയും ഉണ്ടായ ഇറാൻ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിൽ ആളപായവും വലിയ തോതിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ നീക്കം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും യുഎൻ സുരക്ഷാ കൗൺസിലിന്റെ 2817-ാം പ്രമേയത്തിന്റെ ലംഘനവുമാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. തങ്ങളുടെ പരമാധികാരവും ജനങ്ങളുടെ ജീവനും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്ന ഏത് നടപടിയും സ്വീകരിക്കാൻ കുവൈത്തിന് അവകാശമുണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
കുവൈത്ത് അതിർത്തിക്ക് നേരെയുണ്ടായ ഈ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചു. യുഎഇ കുവൈത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. കുവൈത്തിന് പുറമെ ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും, ഈ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും യുഎഇ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.



