കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജഹ്റ റോഡിൽ അനുവദനീയമായ വേഗത പരിധി ലംഘിച്ച് അമിതവേഗതയിൽ വാഹനമോടിച്ച സ്വദേശി പൗരനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ കർശന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഈ നിയമലംഘനം. മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലാണ് ഇയാൾ വാഹനമോടിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളെ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും വാഹനം കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു.
നിയമലംഘനം നടത്തിയ പൗരനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ റോഡിൽ നിയമപരമായി അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്റർ മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വേഗപരിധി ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.



