കുവൈറ്റ് സിറ്റി: സാങ്കേതിക തകരാറിനെ തുടർന്ന് കുവൈറ്റിലെ ഹവല്ലി, അൽ സിദ്ദിഖ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. രണ്ട് പ്രധാന സബ്സ്റ്റേഷനുകളിലെ സബ് ഫീഡറുകൾ പ്രവർത്തനരഹിതമായതാണ് പെട്ടെന്നുള്ള വൈദ്യുതി മുടക്കത്തിന് കാരണമായത്.
തുടർന്ന് സ്ഥലത്തെത്തിയ മന്ത്രാലയത്തിന്റെ അടിയന്തര വിഭാഗം ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.അതേസമയം, രാജ്യത്ത് ചൂട് അതിശക്തമായി തുടരുന്നതിനാലും വൈദ്യുതിക്ക് ആവശ്യക്കാർ ഏറിയതിനാലും ഊർജ്ജ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം സഹേൽ ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് സന്ദേശം അയച്ചിട്ടുണ്ട്. വൈദ്യുതിയും ജലവും മിതമായി ഉപയോഗിക്കുന്നത് വിതരണ സംവിധാനത്തെ സുസ്ഥിരമായി നിലനിർത്താനും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉപയോഗത്തിലില്ലാത്ത മുറികളിലെ എയർകണ്ടീഷണറുകൾ 24 ഡിഗ്രി സെൽഷ്യസിലോ അതിന് മുകളിലോ ക്രമീകരിക്കുക, ആവശ്യമില്ലാത്ത ലൈറ്റുകളും മറ്റ് വൈദ്യുതോപകരണങ്ങളും അണയ്ക്കുക, വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ ഉയർന്ന അളവിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്. ഇതിനിടെ, 19.94 ലക്ഷം കുവൈറ്റ് ദിനാർ ചെലവിൽ പുതിയ ബാറ്ററി ആൻഡ് ചാർജർ ടെസ്റ്റിംഗ് ലബോറട്ടറിയും വർക്ക്ഷോപ്പും സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയിൽ നിന്ന് മന്ത്രാലയത്തിന് അനുമതി ലഭിച്ചതായും അധികൃതർ അറിയിച്ചു.



