കുവൈറ്റ് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ ഉടമകളുടെ വസതികളിൽ സൂക്ഷിക്കാവുന്ന പുതിയ ‘സ്‌മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്‌മെന്റ്’ സംവിധാനത്തിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. 2026-ലെ 1090-ാം നമ്പർ പ്രമേയ പ്രകാരമാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഞായറാഴ്ചത്തെ ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽയൗമിൽ’ പ്രസിദ്ധീകരിച്ചു.
അത്യാധുനിക സാങ്കേതികവിദ്യയുടെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ കൃത്യമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് വാഹനം വീട്ടിൽ തടഞ്ഞുവെക്കാൻ അനുമതി നൽകുന്നത്. 1976-ലെ 81-ാം നമ്പർ മന്ത്രിതല തീരുമാനത്തിലെ ആർട്ടിക്കിൾ 207 പ്രകാരം പിടിച്ചെടുക്കേണ്ട വാഹനങ്ങൾ, ഉടമകളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചായിരിക്കും ഇനി മുതൽ വീടുകളിൽ തടഞ്ഞുവെക്കാൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അനുവാദം നൽകുക.
പ്രധാന വ്യവസ്ഥകളും നിരക്കുകളും:ട്രാക്കിംഗ് ഉപകരണം: ഇംപൗണ്ട് ചെയ്യുന്ന കാലയളവ് മുഴുവൻ നിരീക്ഷിക്കുന്നതിനായി വാഹനത്തിൽ പ്രത്യേക ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം ഘടിപ്പിക്കും.
ഇൻസ്റ്റലേഷൻ ഫീസ്: ഉദ്യോഗസ്ഥൻ വീട്ടിലെത്തി ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കുന്നതിന് വാഹന ഉടമ 10 കുവൈറ്റി ദിനാർ ഇൻസ്റ്റലേഷൻ ഫീസായി നൽകണം.
ദിനബത്ത ഫീസ്: സ്മാർട്ട് ഹോം ഇംപൗണ്ട് സർവീസിനായി പ്രതിദിനം 2 ദിനാർ വീതം സർവീസ് ചാർജ് ഈടാക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ഉപകരണത്തിൽ കേടുപാടുകൾ വരുത്താനോ, മാറ്റങ്ങൾ വരുത്താനോ പാടില്ല. ഉപകരണം തകരാറിലായാൽ അതിന്റെ നഷ്ടപരിഹാരത്തുക ഉടമ നൽകേണ്ടിവരും. കൂടാതെ, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശിക്കുന്ന സഞ്ചാര നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും, കാലാവധി പൂർത്തിയാകുമ്പോൾ ഉപകരണം തിരികെ നൽകുകയും വേണം.
ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകൾ ഉണ്ടായാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം.സ്മാർട്ട് ഇംപൗണ്ട്‌മെന്റ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1976-ലെ 67-ാം നമ്പർ ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ 34 പ്രകാരം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തിയതി മുതൽ നിയമം പ്രാബല്യത്തിൽ വന്നു.



