കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൗരത്വ അന്വേഷണങ്ങളുടെ ഭാഗമായി നടത്തിയ ഡിഎൻഎ പരിശോധനയിൽ മറ്റൊരു വ്യാജ കുടുംബബന്ധ കേസ് കൂടി പുറത്തുവന്നു. ഔദ്യോഗിക പൗരത്വ ഫയലിൽ മകനായി രേഖപ്പെടുത്തിയ വ്യക്തിക്ക് ഫയലിന്റെ യഥാർത്ഥ ഉടമയുമായി ജൈവപരമായ യാതൊരു ബന്ധവുമില്ലെന്ന് ഡിഎൻഎ തെളിവുകളും ഗൾഫ് സിവിൽ രേഖകളും ഔദ്യോഗിക രേഖകളും അടിസ്ഥാനമാക്കി തെളിഞ്ഞു. നാല് ഭാര്യമാരിലായി എട്ട് മക്കളും, മാതാവിന്റെ പേര് രേഖപ്പെടുത്താത്ത രണ്ട് മക്കളും ഉൾപ്പെടെ 10 മക്കൾ രജിസ്റ്റർ ചെയ്തിരുന്ന ഒരു പൗരത്വ ഫയലാണ് ഈ കേസിനാസ്പദമായത്. മുൻപ് നടന്ന അന്വേഷണങ്ങളിൽ ഇതിലെ ആറ് പേർ യഥാർത്ഥ മക്കളാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റ് രണ്ടുപേർക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ ഫയലുകൾ വഴി പൗരത്വം നേടിയിരുന്ന 232 പേരുടെ പൗരത്വവും അനുബന്ധ ആനുകൂല്യങ്ങളും അധികൃതർ റദ്ദാക്കിയിരുന്നു.
മാതാവിന്റെ പേര് വിവരങ്ങൾ ഇല്ലാതെ രജിസ്റ്റർ ചെയ്ത ശേഷിക്കുന്ന രണ്ട് കേസുകളിൽ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് തുടരന്വേഷണം നടത്തിവരികയായിരുന്നു. ഇതിൽ ഒരു ഫയലിൽ അന്വേഷണം പുരോഗമിക്കുമ്പോൾ, രണ്ടാമത്തെ കേസ് സുപ്രീം കമ്മിറ്റി ഫോർ സിറ്റിസൺഷിപ്പ് ഇൻവെസ്റ്റിഗേഷൻ അടുത്തിടെ വിശദമായി പരിശോധിക്കുകയുണ്ടായി. ഈ വ്യക്തിയുടെ ഗൾഫ് തിരിച്ചറിയൽ രേഖകൾ അധികൃതർ ശേഖരിച്ചതോടെയാണ് കേസിൽ നിർണായക തെളിവുകൾ ലഭിച്ചത്.
കുവൈറ്റ് പൗരത്വ ഫയലിൽ കാണിച്ചിരിക്കുന്ന ഇയാളുടെ മക്കളുടെ പേരുകളും ഗൾഫ് രേഖകളിലെ പേരുകളും പൂർണ്ണമായും ഒരേപോലെയാണെന്ന് കണ്ടെത്തി. ഒരേ കുടുംബ വിവരങ്ങൾ രണ്ടിടത്തായി പ്രത്യേക രേഖകളിൽ നിലനിൽക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കി. മാത്രമല്ല, ഇയാളുടെ മക്കളിലൊരാൾ 2009-ൽ തന്റെ ഗൾഫ് പൗരത്വം ഉപേക്ഷിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ഈ കുടുംബത്തിന് മറ്റ് ഗൾഫ് രേഖകളുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് കൂടുതൽ വ്യക്തമായി.



