കുവൈത്ത് സിറ്റി, ഓഗസ്റ്റ് 11: കുവൈത്തിലെ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ഐഎസിലെ അംഗങ്ങളുമായി ഇവർ ആശയവിനിമയം നടത്തിയതായും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നേടിയതായും മന്ത്രാലയം അറിയിച്ചു.
സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനുമൊടുവിലാണ് ഇരുവരെയും പിടികൂടിയത്. ഐഎസ് അംഗങ്ങളുമായി ബന്ധം സ്ഥാപിച്ച പ്രതികൾ സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം നേടിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അധികൃതരുടെ ആരോപണം.ഇരുവർക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നതിനുള്ള നടപടികൾ ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.അതേസമയം, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം മാതാപിതാക്കൾ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീവ്രവാദ ആശയങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും കുടുംബതലത്തിലുള്ള മേൽനോട്ടവും മാർഗനിർദേശവും ശക്തിപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.



