കുവൈത്ത്സിറ്റി: അഹമ്മദി ഗവർണറേറ്റിലെ ഒരു പലചരക്ക് കടയ്ക്ക് മുന്നിൽ എഞ്ചിൻ ഓഫാക്കാതെ നിറുത്തിയിട്ടിരുന്ന പ്രവാസി ഏഷ്യക്കാരന്റെ കാർ നിമിഷങ്ങൾക്കകം അപരിചിതനായ മോഷ്ടാവ് കവർന്നു. സാധനം വാങ്ങാനായി കാർ റോഡിൽ സ്റ്റാർട്ടാക്കി നിർത്തി കടയിലേക്ക് കയറിയ പ്രവാസി തിരികെ വന്നപ്പോഴേക്കും വാഹനം കാണാതായിരുന്നു.ഒന്നു രണ്ടു മിനിറ്റുകൾ മാത്രമാണ് താൻ കടയ്ക്കുള്ളിൽ ചിലവഴിച്ചതെന്നും തിരികെ എത്തിയപ്പോഴേക്കും കാർ അപ്രത്യക്ഷമായിരുന്നുവെന്നും ഇയാൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
വാഹനം കൂടാതെ മൊബൈൽ ഫോൺ, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളും കാറിനുള്ളിൽ ഉണ്ടായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നിയമനടപടികൾ ആരംഭിക്കുകയും വാഹനം കണ്ടെത്താനും പ്രതിയെ പിടികൂടാനുമായി ഗവർണറേറ്റിലുടനീളമുള്ള പട്രോളിംഗ് സംഘങ്ങൾക്ക് കാറിന്റെ വിവരങ്ങൾ കൈമാറുകയും ചെയ്തു.
അതേസമയം, എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം പൊതുവഴിയിൽ ഉപേക്ഷിച്ചതിന് പരാതിക്കാരനായ പ്രവാസിക്ക് പോലീസ് ട്രാഫിക് നിയമലംഘനത്തിന് ഫൈൻ ചുമത്തി. സെക്കന്റുകൾ മാത്രമുള്ള ശ്രദ്ധക്കുറവ് പോലും മോഷ്ടാക്കൾ മുതലാക്കുമെന്നും, ചുരുങ്ങിയ സമയത്തേക്ക് ആണെങ്കിൽ പോലും വാഹനം സ്റ്റാർട്ടാക്കി നിറുത്തിയിട്ട് പോകരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. എവിടെ നിർത്തിയാലും എഞ്ചിൻ ഓഫ് ചെയ്ത്, വാതിലുകൾ പൂട്ടി കീ കയ്യിൽ കരുതണമെന്ന് അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.



