കുവൈത്ത് സിറ്റി: കുവൈത്തിൽ 16 വർഷമായി റെസിഡൻസി നിയമലംഘകനായും കാണാതായ വ്യക്തിയായും രേഖപ്പെടുത്തിയിരുന്ന ബംഗ്ലാദേശ് പൗരനെ ബയാൻ പ്രദേശത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ബയാൻ ഡിറ്റക്ടീവുകൾ പട്രോളിംഗ് നടത്തുന്നതിനിടെ ബാഗുമായി നടന്നുപോകുകയായിരുന്ന ഇയാളെ സംശയത്തെ തുടർന്ന് തടഞ്ഞുനിർത്താൻ ശ്രമിച്ചു. ബാഗിൽ മദ്യപാന വസ്തുക്കൾ ഉണ്ടാകാമെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന. എന്നാൽ പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ചോദ്യം ചെയ്യലിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാതിരുന്ന ഇയാൾ തന്റെ സിവിൽ ഐഡി താമസസ്ഥലത്താണെന്ന് അവകാശപ്പെട്ടു.തുടർന്ന് നടത്തിയ വിരലടയാള പരിശോധനയിലാണ് ഇയാൾ കഴിഞ്ഞ 16 വർഷമായി കാണാതായ വ്യക്തിയായി രജിസ്റ്റർ ചെയ്തിട്ടുള്ളതായും റെസിഡൻസി നിയമലംഘകനാണെന്നും കണ്ടെത്തിയത്.തുടർ നിയമനടപടികൾക്കായി ഇയാളെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ വിഭാഗത്തിന് കൈമാറി.



