കുവൈത്ത്സിറ്റി: കുവൈറ്റിലെ കബദിൽ രണ്ട് ഏഷ്യൻ വംശജരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഈജിപ്ഷ്യൻ പൗരനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. 1992-ൽ ജനിച്ച ഇന്ത്യൻ പൗരനും 1957-ൽ ജനിച്ച ഇറാൻ പൗരനുമാണ് കൊല്ലപ്പെട്ടത്. എന്നാൽ താൻ ഇവരെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ആളുമാറിയാണ് ക്രൂരകൃത്യം ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.ഒരു വർഷം മുൻപ് താൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ തർക്കത്തെത്തുടർന്ന് ഒരു ജോർദാൻ പൗരനെയും മകനെയും വകവരുത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് പ്രതി പറഞ്ഞു. ജോർദാൻ പൗരനും മകനും ചേർന്ന് തന്നോട് മോശമായി പെരുമാറിയതാണ് ജോലി നഷ്ടപ്പെടാൻ കാരണമായതെന്നും, ഇതിന്റെ പ്രതികാരമായാണ് ശനിയാഴ്ച വൈകുന്നേരം കത്തി വാങ്ങിയ ശേഷം കൊലപാതകം നടത്തിയത് എന്നും പ്രതി വെളിപ്പെടുത്തി.
താൻ മുൻപ് വർഷങ്ങളോളം താമസിച്ചിരുന്ന ലേബർ ക്യാമ്പിലെ മുറിയിലാണ് ഇവർ താമസിക്കുന്നതെന്ന് കരുതുകയും, വാതിൽ തുറന്നുകിടന്ന മുറിയിൽ ഇരുട്ടത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ആളാണ് താൻ ലക്ഷ്യമിട്ട വ്യക്തിയെന്ന് കരുതി ആക്രമിക്കുകയുമായിരുന്നു.തുടർച്ചയായി കുത്തിയ ശേഷമാണ് കൊല്ലപ്പെട്ടത് ഇന്ത്യൻ വംശജനാണെന്ന് തിരിച്ചറിഞ്ഞത്. ഇതേസമയം ഉറക്കത്തിൽ നിന്ന് ഉണർന്ന് സഹായത്തിനായി നിലവിളിച്ച ഇറാൻ സ്വദേശിയായ സഹമുറിയനെയും കുത്തി വീഴ്ത്തിയ ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ടവരുമായി തനിക്ക് യാതൊരുവിധ മുൻപരിചയമോ ശത്രുതയോ ഉണ്ടായിരുന്നില്ലെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. കൃത്യം ചെയ്യുമ്പോൾ താൻ ലഹരി ഉപയോഗിച്ചിരുന്നതായി പ്രതി സമ്മതിച്ചെങ്കിലും ഇത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കില്ലെന്നും, കൊലപാതകത്തിനൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചതിനും കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.



