കുവൈത്ത്സിറ്റി: സുരക്ഷയും ഗതാഗത അച്ചടക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിവിധ പ്രധാന പാതകളിലും ആഭ്യന്തര മേഖലകളിലും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം ശക്തമായ സുരക്ഷാ പരിശോധന നടത്തി. പരിശോധനയിൽ ഗുരുതര നിയമലംഘനം നടത്തിയ 49-ലധികം വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ആർട്ടിക്കിൾ 207 പ്രകാരം 64 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഫഹദ് അൽ-അസ്മിയുടെ നിർദ്ദേശപ്രകാരവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ റാഷിദ് ഹമൂദ് അൽ-ഹാജരിയുടെ മേൽനോട്ടത്തിലുമായിരുന്നു പരിശോധന. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാളെ റിമാൻഡ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
മൊബൈൽ സർവൈലൻസ് ക്യാമറകളും ഹൈവേ മേൽപ്പാലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളും ഉപയോഗിച്ചാണ് പ്രധാനമായും നിയമലംഘനങ്ങൾ കണ്ടെത്തിയത്. റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് തടയുന്നതിനായി വിവിധയിടങ്ങളിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരെ നിയോഗിച്ച് വാഹന പരിശോധന ശക്തമാക്കിയിരുന്നു.
കേവലം പിഴ ഈടാക്കുക മാത്രമല്പ ലക്ഷ്യമെന്നും അപകടകരമായ ഡ്രൈവിംഗ് രീതികൾ തടയുകയാണ് ഈ പരിശോധനകളിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊതുജനസുരക്ഷ മുൻനിർത്തിയും വരും ദിവസങ്ങളിലും റോഡുകളിൽ നിരീക്ഷണം ശക്തമാക്കാനും വാഹനം കണ്ടുകെട്ടൽ അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാനുമാണ് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനം.



