കുവൈത്ത്സിറ്റി: തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ബലമായി പ്രോമിസറി നോട്ടുകളിൽ ഒപ്പുവെപ്പിക്കൽ, സിവിൽ ഐഡി കാർഡ് മോഷണം എന്നിവയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രതികൾക്ക് നാല് വർഷത്തെ കഠിനതടവ് വിധിച്ച് കുവൈറ്റ് അപ്പീൽ കോടതി. വിചാരണ കോടതി പ്രതികൾക്ക് ശിക്ഷ നൽകുന്നതിൽ നിന്ന് ഒഴിവായ നടപടി റദ്ദാക്കിക്കൊണ്ടാണ് അപ്പീൽ കോടതിയുടെ നിർണായക വിധി.പബ്ലിക് പ്രോസിക്യൂഷനും പ്രതികളും സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ച കോടതി, കേസിലെ രണ്ടാം പ്രതി ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടു.
അതേസമയം കേസിൽ ആരോപണവിധേയനായ മൂന്നാം പ്രതിയെ വെറുതെവിട്ട വിചാരണ കോടതിയുടെ മുൻ വിധി അപ്പീൽ കോടതി ശരിവെച്ചു.പരാതിക്കാരനായ വ്യക്തിയെ ഒരു ദിവാനിയയ്ക്കുള്ളിൽ വെച്ച് തട്ടിക്കൊണ്ടുപോയി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ആകെ 30,000 കുവൈത്തി ദിനാർ മൂല്യമുള്ള മൂന്ന് പ്രോമിസറി നോട്ടുകളിൽ ബലമായി ഒപ്പുവെപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇയാളുടെ സിവിൽ ഐഡി കാർഡ് സംഘം കവർന്നതായും കുറ്റപത്രത്തിൽ പറയുന്നു.
ഈ പ്രോമിസറി നോട്ടുകൾ മുൻനിർത്തി വാട്ട്‌സ്ആപ്പ് വഴി ഇരയായ വ്യക്തിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതാണ് നാലാം പ്രതിക്കെതിരെയുള്ള കേസ്. അപ്പീൽ നടപടികൾക്കിടെ, മൂന്നാം പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുള്ള അൽ-അലൻഡ, തന്റെ കക്ഷിയെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി പൂർണ്ണമായും നിയമപരമാണെന്ന് വാദിക്കുകയും കോടതി അത് അംഗീകരിക്കുകയുമായിരുന്നു.



