ഇന്ത്യയിലെ ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍: മുന്നറിയിപ്പുമായി സര്‍വേ പഠനം

  • 12/06/2023



ഇന്ത്യയിലെ ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വര്‍ധിക്കുകയാണെന്ന മുന്നറിയിപ്പുമായി ദേശീയതലത്തില്‍ നടത്തിയ സര്‍വേ പഠനം. ഇന്ത്യക്കാരില്‍ 35.5 ശതമാനത്തിനും രക്താതിസമ്മര്‍ദവും 11.4 ശതമാനത്തിന് പ്രമേഹവും ഉള്ളതായി 28 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. മദ്രാസ് ഡയബറ്റിക് റിസര്‍ച്ച് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും മറ്റ് ചില സ്ഥാപനങ്ങളും സഹകരിച്ചാണ് സര്‍വേ നടത്തിയത്. 

15.3 ശതമാനം ഇന്ത്യക്കാര്‍ പ്രമേഹത്തിന് മുന്‍പുള്ള പ്രീ ഡയബറ്റിക് ഘട്ടത്തിലാണെന്നും 81.2 ശതമാനം പേര്‍ക്കും എല്‍ഡിഎല്‍, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ തമ്മില്‍ സന്തുലനമില്ലാത്ത അവസ്ഥയായ ഡിസ് ലിപിഡിമിയ ഉണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. പ്രീഡയബറ്റീസ് ഒഴികെയുള്ള ചയാപചയ രോഗങ്ങളെല്ലാം ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലാണ് കൂടുതലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.  ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സര്‍വേ നടത്തിയത്. 

2008നും 2020നും ഇടയില്‍ നടത്തിയ സര്‍വേയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേങ്ങളില്‍ നിന്നുമായി 1,13,043 പേര്‍ പങ്കെടുത്തു. ഇതില്‍ 33,537 പേര്‍ നഗരപ്രദേശങ്ങളിലും 79,506 പേര്‍ ഗ്രാമപ്രദേശങ്ങളിലുമുള്ളവരാണ്. മുന്‍പ് കണക്കാക്കിയിരുന്നതിലും വളരെ മുകളിലാണ് ഇന്ത്യയിലെ ജീവിതശൈലി രോഗങ്ങളുടെ വ്യാപനമെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണെന്നും സര്‍വേ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഇതിനെ തടുക്കാന്‍ സംസ്ഥാന തലത്തില്‍ നയരൂപീകരണം നടത്തണമെന്നും കൃത്യമായ ഇടപെടലുകള്‍ കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

Related Articles