കുവൈറ്റ് സിറ്റി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ കുവൈറ്റ് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി നിർണായക വിധികൾ പുറപ്പെടുവിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന കേസിൽ മുൻ നാഷണൽ അസംബ്ലി സ്ഥാനാർത്ഥി അലി നാസിറിനെ വെറുതെവിട്ടുകൊണ്ടുള്ള മുൻ ഉത്തരവ് കോടതി റദ്ദാക്കി. അപ്പീൽ കോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചെങ്കിലും, മൂവായിരം കുവൈറ്റ് ദിനാർ ജാമ്യത്തുക ഈടാക്കിക്കൊണ്ട് ശിക്ഷാ നടപ്പാക്കൽ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമമായ അൽ-സിയാസ റിപ്പോർട്ട് ചെയ്തു.മറ്റൊരു പ്രധാന കേസിൽ, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ നിരോധിത സംഘടനകളെ പിന്തുണയ്ക്കുകയും അവർക്കായി പ്രചാരണം നടത്തുകയും ചെയ്ത സ്വദേശി പൗരന് കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചു. സമൂഹത്തിൽ വിഭാഗീയതയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. അതേസമയം, ഹിസ്ബുള്ളയെ പിന്തുണച്ച് സംസാരിച്ചെന്ന കേസിൽ ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്ക് ലഭിച്ച ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള മുൻ ഉത്തരവ് അപ്പീൽ കോടതി ശരിവെച്ചു. മരുന്നുകളുടെ വിലയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചെന്ന കേസിൽ പ്രതിയായിരുന്ന അഭിഭാഷകനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിയിൽ ഇടപെടാൻ അപ്പീൽ കോടതി വിസമ്മതിച്ചു.
ഇതുകൂടാതെ, നിരോധിത സംഘടനകളോട് ആഭിമുഖ്യം പുലർത്തുകയും രാജ്യത്ത് കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത രണ്ട് കുവൈറ്റ് പൗരന്മാരുടെ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ച മുൻ ഉത്തരവും കോടതി ശരിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സ്, ടിക് ടോക് എന്നിവയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന രാഷ്ട്രീയ പ്രവർത്തകനെ വെറുതെവിട്ടുകൊണ്ടുള്ള വിധി അപ്പീൽ കോടതിയും അംഗീകരിച്ചു. കുവൈറ്റ് സായുധ സേനയുടെ സൈനിക സജ്ജീകരണങ്ങളെ തകർക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ കേസിൽ പ്രതിയായിരുന്ന വ്യക്തിയെ കുറ്റവിമുക്തനാക്കിയ വിധിയിലും അപ്പീൽ കോടതി മാറ്റമൊന്നും വരുത്തിയിട്ടില്ല.



