കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ചാരിറ്റി സൊസൈറ്റികൾ വഴി നടത്തുന്ന ദനശേഖരണം കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. മുൻ വർഷങ്ങളിലെ അനുഭവങ്ങൾ കണക്കിലെടുത്ത്, നിയമവിരുദ്ധമായ പണപ്പിരിവ് തടയാനും അംഗീകൃത ചാനലുകൾ വഴി മാത്രം പണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ നീക്കം. മുൻപ് പള്ളികളിൽ ദാനശേഖരണത്തിനായി ഉപയോഗിച്ചിരുന്ന കെ-നെറ്റ് മെഷീനുകൾ വഴി പണമെടുക്കുന്നത് ഇത്തവണ നിർത്തിലാക്കി.ദാനം നൽകാൻ ആഗ്രഹിക്കുന്നവർ ചാരിറ്റി സൊസൈറ്റികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ ആപ്പുകൾ വഴിയോ മാത്രമേ പണം നൽകാവൂ എന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കുക, ദാതാക്കളുടെ താൽപ്പര്യം കാത്തുസൂക്ഷിക്കുക എന്നിവയാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മി വ്യക്തമാക്കി.മുൻകാലങ്ങളിൽ ചില വ്യക്തിഗതമായ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം വീഴ്ചകൾ ചാരിറ്റി സംഘടനകളുടെ മൊത്തത്തിലുള്ള സൽപ്പേരിനെ ബാധിക്കാതിരിക്കാനാണ് മന്ത്രാലയം കർശന നടപടി സ്വീകരിക്കുന്നത്. പുതിയ സംവിധാനം വഴി ദാനമായി ലഭിക്കുന്ന ഓരോ ദിനാറും അർഹരായവരിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണ സംഘം രംഗത്തുണ്ടാകും.


