കുവൈറ്റ് സിറ്റി: രാജ്യം നേരിടുന്ന സവിശേഷ സാഹചര്യങ്ങൾക്കിടയിൽ തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയും സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്ത 13 പേരെ കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ക്രിമിനൽ കോടതിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി തെറ്റായ വിവരങ്ങളും പ്രസ്താവനകളും പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
കൂടാതെ വിഭാഗീയത വളർത്തുന്നതിനും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിച്ചു , രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ദുർബലപ്പെടുത്തുന്നതിനും സാമൂഹിക ഐക്യത്തിന് ഭംഗം വരുത്തുന്നതിനും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തി, പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും സായുധ സേനയുടെ സുരക്ഷാ തയ്യാറെടുപ്പുകളെ തടസ്സപ്പെടുത്തുന്നതിനും സാധ്യതയുള്ള തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളുമുണ്ട്. അറ്റോർണി ജനറലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നിലവിൽ പിടിയിലായ 13 പേരെയും വിചാരണ നടപടികൾക്കായി തടങ്കലിൽ വെച്ചിരിക്കുകയാണ്. ദേശീയ ഐക്യം സംരക്ഷിക്കുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും നിയമം കർശനമായി നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.


