കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന ധാരണാപത്രത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി കുവൈത്ത് മന്ത്രിസഭ. പശ്ചിമേഷ്യയിൽ ഉടനടിയും ശാശ്വതമായും സൈനിക നടപടികൾ അവസാനിപ്പിക്കാനും, അന്താരാഷ്ട്ര തലത്തിൽ അതീവ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഉടമ്പടി. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന കുവൈത്ത് മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് ഈ നയതന്ത്ര നീക്കത്തെ രാജ്യം വീണ്ടും പ്രശംസിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും സമാധാന ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനും മധ്യസ്ഥത വഹിച്ച പാകിസ്താൻ, ഖത്തർ എന്നീ സുഹൃദ് രാജ്യങ്ങളുടെ പങ്കിനെ മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു. തർക്കങ്ങളും യുദ്ധങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അടിസ്ഥാനത്തിൽ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കണമെന്നതാണ് കുവൈത്തിന്റെ എപ്പോഴത്തെയും നയം. അമേരിക്കയും ഇറാനും തമ്മിലുണ്ടായ ഈ പുതിയ ധാരണ പശ്ചിമേഷ്യയിലെ മറ്റ് സങ്കീർണ്ണമായ തർക്കങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ഒരു ആദ്യപടിയായി മാറുമെന്ന് കുവൈത്ത് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രാദേശികവും അന്താരാഷ്ട്രീയവുമായ സുരക്ഷിതത്വം ഉറപ്പാക്കാൻ പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, പ്രകോപനങ്ങളും വിദേശ ഏജന്റുകളെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധങ്ങളും അവസാനിപ്പിക്കൽ എന്നിവ നിർണ്ണായകമാണെന്നും കുവൈത്ത് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര വ്യാപാര ഗതാഗതം തടസ്സമില്ലാതെ തുടരുമെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് മന്ത്രിസഭ അടിവരയിട്ടു പറഞ്ഞു.

